കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലുണ്ടായ വെടിവയ്പിൽ അക്രമി ഉൾപ്പെടെ 10 പേർ മരിച്ചു. ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര സമൂഹത്തെ നടുക്കിയ ഈ ദുരന്തം നടന്നത്.
സ്കൂളിനുള്ളിൽ ആറുപേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരാളും മരിച്ചു. അക്രമിയുമായി ബന്ധമുള്ള ഒരിടത്ത് നിന്ന് മറ്റ് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സ്വയം വെടിയുതിർത്ത് മരിച്ചനിലയിലാണ് സംശയിക്കപ്പെടുന്നയാളെ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ എയർലിഫ്റ്റ് ചെയ്തു. മറ്റ് 25 ഓളം പേർ നിസാര പരിക്കുകളോടെ ചികിത്സയിലാണ്. ഇതൊരു ചിന്തിക്കാനാവാത്ത ദുരന്തം ആണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി വിശേഷിപ്പിച്ചു.
ബാക്കിയുള്ള വിദ്യാർഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കാനഡയിൽ അടുത്ത കാലത്തായി വർധിച്ചുവരുന്ന തോക്ക് ആക്രമണങ്ങൾ ആയുധ നിയന്ത്രണ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന ആവശ്യത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.